എന്‍റെ നേരംപോക്കുകാര്‍!!

Monday, October 27, 2014

നമുക്ക് ചുറ്റും..

ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാകും പലപ്പോഴും സിനിമയിലൊക്കെ കാണിക്കുക..
എന്നാല്‍ സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ കണ്ടെന്നുമിരിക്കും..

ബാംഗ്ലൂരില്‍ ഓഫീസിലെ ലേഡിസ് സ്റ്റാഫിന് കമ്പനി നേരിട്ടാണ് താമസ്സവും ഭക്ഷണവും ഏര്‍പ്പാട് ചെയ്തിട്ടുള്ളത്.. (കാശ് ഒന്നും കൊടുക്കേണ്ടാ, അതവരുടെ ശമ്പളത്തിന്നു വലിച്ചോളും!). ഭക്ഷണം തയ്യാറാക്കാനും ഓഫീസിലെ ക്ലീനിംഗ് ഇത്യാദി കാര്യങ്ങള്‍ക്കും ഒരു ചേച്ചിയെ ചുമതല പെടുത്തിയിട്ടുണ്ട്..
ആദ്യ ദിവസം തന്നെ ചേച്ചിയെ പരിചയപ്പെട്ടു.. എന്‍റെ അമ്മയുടെ പ്രായമുണ്ടാകും.. എറണാകുളം ആണ് സ്വദേശം..
ശാന്തസ്വഭാവം.. അവരെകൊണ്ട് ഇക്കണ്ട ജോലികളെല്ലാം ചെയ്തു തീര്‍ക്കാന്‍ പറ്റുമോ എന്ന് കാണുന്നവര്‍ക്ക് സംശയം തോന്നിപ്പിക്കുന്നത്ര മെലിഞ്ഞു ക്ഷീണിച്ച പ്രകൃതം..
പക്ഷെ അവര്‍ ഭയപ്പെടുത്തുന്ന പോലെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു..
എപ്പോ കാണുമ്പോഴും ഒരേ ഭാവം.. ഒരേ പുഞ്ചിരി..
സൗഹൃദം കലര്‍ന്ന നേര്‍ത്ത ശബ്ദത്തില്‍ എറണാകുളം സ്ലാങ്ങിലുള്ള സംസാരം..

"അവര്‍ ഒരുപാട് അനുഭവിച്ചതാണ്‌.."
സ്റ്റാഫില്‍ നിന്നും അവരേ കുറിച്ച് ഇങ്ങനൊരു കമന്റ്‌ കേട്ടപ്പോള്‍ തീര്‍ച്ചയായും ആ ഭൂതകാലം അറിയാന്‍ തോന്നി..
സാധാരണ ജീവിതം.. വിവാഹം.. ഭര്‍ത്താവ് തികഞ്ഞ മുഴുക്കുടിയന്‍.. കഷ്ടതകള്‍.. വിവാഹമോചനം.. നിനച്ചിരിക്കാതെ മറ്റൊരു വിവാഹം.. അതും വിവാഹമോചിതനായ, ഒരു പെണ്‍കുട്ടിയുടെ പിതാവായ ഒരാളെ.. കഷ്ടകാലം അവസാനിച്ചിരുന്നില്ല.. വിവാഹശേഷം തിരിച്ചറിഞ്ഞ മുഖം മറ്റൊന്ന്.. അവരിലുള്ളതും കൂടി കവര്‍ന്നു, അവര്‍ക്കൊരു മകളെ കൂടി സമ്മാനിച്ചു, അയാളുടെ മകളെ കൂടി തലയില്‍ കെട്ടി വച്ച് അയാള് നാട് കടന്നു.. രണ്ടു തവണ സംഭവിച്ച അബദ്ധം പിന്നീടുണ്ടായില്ല.. സ്വന്തം മകളെയും മകളായ് തീര്‍ന്നവളെയും ഒരുപോലെ കണ്ടു ആ കുഞ്ഞുങ്ങളുമായി ജീവിതം തുടങ്ങി.. അന്യരുടെ വീട്ടുവേല ചെയ്തു അഭിമാനത്തോടെ അവര്‍ ആ രണ്ടു മക്കളെയും വളര്‍ത്തി.. വളര്‍ത്തുമകള്‍ പ്രായത്തില്‍ മൂത്തതായിരുന്നു.. പഠിക്കാന്‍ മിടുക്കി..
നഴ്സിങ്ങിനു പഠിക്കാന്‍ ആ മകളെ ബാംഗ്ലൂരിലേക്ക് വിടാന്‍ ഒരുങ്ങുമ്പോള്‍ നാട്ടുകാരും അടുപ്പമുള്ളവരും പലതും പറഞ്ഞു വിലക്കി നോക്കി.. ബ്ലേഡിന് പണം പലിശക്കെടുത്ത് പഠിപ്പിക്കാനായി ആ പെണ്‍കുട്ടിയെ വിടുമ്പോള്‍ അവര്‍ക്ക് പക്ഷെ വിശ്വാസമുണ്ടായിരുന്നു.. അവള്‍ തിരിച്ചു വരുമ്പോള്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതി ഉണ്ടാകുമെന്ന് അവര്‍ കണക്കുകൂട്ടി.. കണക്കുകൂട്ടലുകള്‍ പക്ഷെ തെറ്റി.. വളര്‍ത്തുമകള്‍ പഠനശേഷം നാട്ടിലേക്ക് തിരിച്ചു വന്നില്ല.. കോളേജില്‍ തന്നെ ഒരുത്തനെ പ്രണയിച്ചു വിവാഹം ചെയ്തു ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കി.. വിളിച്ചാല്‍ ഫോണെടുക്കാതായി.. ഒടുവില്‍ നമ്പര്‍ തന്നെ ഇല്ലാതായി.. മറുതലയ്ക്കല്‍ കടം വാങ്ങിയ പണം പലിശയും കൂട്ടുപലിശയും എല്ലാം ചേര്‍ന്ന് മുതലിനെ പലമടങ്ങാക്കി വിഴുങ്ങി പെരുത്തു.. കടക്കാരുടെ ശല്യം വര്‍ദ്ധിച്ചപ്പോള്‍ മറ്റുവഴികളില്ലാതെ അവര്‍ക്ക് ജോലിക്കായ് ഇങ്ങോട്ട് വരേണ്ടി വന്നു..

നമ്മളൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ഭാരം പേറിയായിരിക്കും ഓരോ ചിരിക്കുന്ന മുഖങ്ങളും മുന്നില്‍ നില്‍ക്കുന്നുണ്ടാകുക.. അവരിപ്പോഴും ചിരിക്കുന്നുണ്ട്.. മനസ്സില്‍ മകളുടെ മുഖമായിരിക്കണം.. ഏഴാം ക്ലാസില്‍ പഠിക്കുന്ന, ഒരമ്മയുടെ പരിചരണം അത്യാവശ്യം വേണ്ടുന്ന കൌമാരക്കാരിയായ സ്വന്തം മകളെ ജ്യേഷ്ഠന്‍റെ വീട്ടില്‍ ഏല്‍പ്പിച്ചാണ് അവരിപ്പോള്‍ ഇവിടെ ഇങ്ങനെ.. എടുത്താല്‍ പൊങ്ങാത്ത ഈ ജോലികള്‍ ചെയ്യുമ്പോഴും അവരുടെ ചിന്തകളില്‍ മകലായിരിക്കണം.. അവളിപ്പോ എന്ത് ചെയ്യുകയാകും എന്നതാകാം.. കടക്കാര്‍ ജ്യേഷ്ടന്‍റെ വീട്ടില്‍ വന്നു പ്രശ്നമുണ്ടാക്കി എന്ന് കേട്ട് ദീപാവലിയ്ക്ക് രണ്ടു ദിവസം മുന്‍പായി അവര് നാട്ടിലേക്ക് പോകയുണ്ടായി.. രണ്ടു ദിവസം മുന്‍പാണ് തിരിച്ചു വന്നത്.. കടക്കാരെ അവര്‍ എന്ത് പറഞ്ഞാകും സമാധാനിപ്പിച്ചിട്ടുണ്ടാകുക എന്നറിയില്ല..
അവര്‍ ഇപ്പോഴും അതെ പുഞ്ചിരിക്കുന്ന മുഖത്തോട് കൂടി തന്നാണ് ഇപ്പോഴും...

ഇതിപ്പോ എഴുതുമ്പോള്‍ എനിക്കവരോട് ഒരിത്തിരി കടപ്പാട് കൂടിയുണ്ട്.. കന്നഡ ഫുഡ്.. കന്നഡ ഫുഡ്.. എന്ന് നിലവിളിച്ചു രണ്ടാഴ്ചയായി പട്ടിണി കിടക്കുന്ന എനിക്ക്, ജീവാമൃതം പോലെ നല്ല നാടന്‍ ചോറും സാമ്പാറും അച്ചാറും ആരും കാണാതെ എന്‍റെ ടിഫിന്‍ ബോക്സില്‍ നിറച്ചു തന്നൂ ഇന്നവര്‍!
റൂമില്‍ വന്നു ടിഫിന്‍ ബോക്സ് തുറന്നു കുറച്ചു നേരം അതിലേക്കു നോക്കി നിന്നപ്പോള്‍ എനിക്ക് കരച്ചില് വന്നില്ലെന്നെയുള്ളൂ..
ഇവിടെ വന്നേപിന്നെ ആദ്യമായ് വയറു നിറഞ്ഞു ഭക്ഷണം കഴിച്ചു ഇന്ന്..
മനസ്സും നിറഞ്ഞു...

No comments:

Post a Comment